ആലപ്പുഴ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ നാല് പേർ കൂടി അറസ്റ്റിലായി. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്.
ഇവരുടെ സംഘത്തിൽപ്പെട്ട വ്യക്തിതന്നെയാണ് ബിന്ദുവെന്നും പോലീസ് പറഞ്ഞു. സ്വർണ്ണം കടത്തുന്ന റാക്കറ്റിന്റെ ഭാഗമായിരുന്ന ബിന്ദു ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണം കൊണ്ടുവന്നിരുന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണ്ണം കടത്തിയത്. കൊടുവള്ളിയിലെ രാജേഷിന് സ്വർണ്ണം കൈമാറണമെന്നായിരുന്നു ധാരണ. ഇത് തെറ്റിച്ചതോടെയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. കസ്റ്റംസ് സ്വർണ്ണക്കടത്ത് സംബന്ധമായ മറ്റെല്ലാ വിവരങ്ങളും ശേഖരിച്ചുതുടങ്ങിയതായാണ് വിവരം. ഇന്ന് കസ്റ്റംസ് സംഘം മാന്നാറിലെത്തി തെളിവെടുക്കും.