തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക മികച്ചതെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മെട്രോമാൻ ഇ.ശ്രീധരന്റെ വരവ് ബിജെപിയുടെ കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വളരെ മികച്ച ഒരു സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മെട്രോമാൻ ഇ. ശ്രീധരനെപ്പോലെ കേരളം മുഴുവൻ ആരാധിക്കുന്നവരെ അണിനിരത്തിയുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖർ മത്സര രംഗത്തുണ്ട്. ജനറൽ സീറ്റുകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുളള പ്രമുഖരും സ്ഥാനാർത്ഥികളായെന്ന് സുരേന്ദ്രൻ പറഞ്ഞു.

നിരവധി വനിതകൾക്കും മതന്യൂനപക്ഷങ്ങൾക്കും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ അവസരം നൽകിയിട്ടുണ്ട്. എട്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയും രണ്ട് മുസ്ലീം സ്ഥാനാർത്ഥികളെയും ബിജെപി മത്സര രംഗത്തിറക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയ പട്ടികയാണ് ബിജെപി പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവ് കൊണ്ടല്ല. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്കാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഎമ്മിന്റെ സഹായത്തോടെയാണ് യുഡിഎഫ് മഞ്ചേശ്വരത്ത് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കോന്നി. വർധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണ് രണ്ട് മണ്ഡലത്തിലും മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here