ന്യൂഡൽഹി : സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വൈകീട്ട് ചേർന്ന യോഗത്തിലാണ് ജയ്‌സ്വാളിനെ സിബിഐ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചത്. രണ്ട് വർഷത്തേക്കാണ് നിയമനം.
കേരള പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പെടെ 12 പേരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇതിൽ നിന്നും സിഐഎസ്എഫ് മേധാവിയായ സുബോധ് കുമാർ ജയ്‌സ്വാൾ, സശസ്ത്ര സീമ ബൽ ഡിജി കെആർ ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി വിഎസ്‌കെ കൗമുദി എന്നിവർ അന്തിമ പട്ടികയിൽ ഇടം നേടി. ചട്ടങ്ങൾ കൃത്യമായി പാലിച്ചപ്പോൾ ബാക്കിയുളളവർ പുറത്തായതോടെയാണ് ജയ്‌സ്വാളിന് നറുക്ക് വീണത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ചട്ടങ്ങൾ പാലിക്കണമെന്ന് നിലപാട് സ്വീകരിച്ചത്. വിരമിക്കാൻ ആറു മാസത്തിൽ താഴെയുള്ളവരെ പരിഗണിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.
മുൻ മഹാരാഷ്ട്ര പോലീസ് മേധാവി കൂടിയാണ് ജയ്‌സ്വാൾ. റോയിൽ ഒൻപത് വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം.