കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യംചെയ്ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാൽ നൽകിയ ഹർജിയിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തീരുമാനം റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.
മോട്ടോർ വാഹന നിയമത്തിലെ 184സി പ്രകാരമാണ് ബ്ലൂടൂത്തിൽ സംസാരിക്കുന്നതിനെതിരേ നടപടി എടുക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചത്. ഇക്കാര്യം ഡിജിപി ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ വകുപ്പിൽ വരില്ലെന്നാണ് ഹർജിക്കാരന്റെ വാദം.
184 സി അനുസരിച്ച് ആദ്യ തവണ പിഴയും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകും. എന്നാൽ, ഈ നിയമത്തിൽ ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ഇല്ലാത്ത നിയമത്തിന്റെ പേരിലാണ് ജനങ്ങളെ ശിക്ഷിക്കാൻ ഒരുങ്ങുന്നത്’, ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ഫിറോസ് ദേശികൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗം തടയാൻ പ്രത്യേകം നിയമം വേണ്ടിവരും. അങ്ങനെയെങ്കിൽ വാഹനങ്ങളിലെ സ്റ്റീരിയോ ഉൾപ്പെടെ ഡ്രൈവറുടെ ശ്രദ്ധതിരിക്കുന്ന ഉപകരണമാണെന്ന് പറയാം. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഉപകരണങ്ങൾ ഉള്ള വാഹനം രജിസ്റ്റർ ചെയ്ത് നൽകാൻ പ്രശ്നമില്ല. എന്നാൽ, പണം കൊടുത്ത് വാങ്ങിയ ആൾ അത് ഉപയോഗിക്കുന്നതാണ് തെറ്റ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അഡ്വ. ഫിറോസ് കൂട്ടിച്ചേർത്തു. അടുത്ത മാസം 9-ന് കേസ് വീണ്ടും പരിഗണിക്കും’