ബിഷപ്പിനെതിരെ കേസെടുക്കാൻ സർക്കാർ ആലോചിക്കുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
സമുദായത്തോടു പറയേണ്ട കാര്യങ്ങൾ സമുദായ നേതാക്കൾ പറയും. അതിൽ തെറ്റൊന്നുമില്ല. അങ്ങനെ പറയുന്പോൾ ഏതെങ്കിലും മതചിഹ്നം ഉൾപ്പെടുത്തുന്നതാണു പ്രശ്നം. അതു മറുവശത്തുള്ളവർക്കു വേദനയുണ്ടാക്കും.
ഈ വിഷയത്തിൽ സർവകക്ഷി യോഗം വേണമെന്നത് നല്ല നിർദേശമാണ്. എന്നാൽ വിദ്വേഷ പ്രചാരണം നടത്തുന്നതു തടയാൻ പോലീസുണ്ട്. അവർ അതു നന്നായി ചെയ്യും. നർക്കോട്ടിക്കിനെതിരായ പോരാട്ടത്തിൽ സമൂഹത്തിൽ നല്ല രീതിയിലുള്ള യോജിപ്പ് ഉയർത്തിക്കൊണ്ടു വരിക എന്നതു പ്രധാനമാണ്.
കൂടുതൽ പ്രകോപനപരമായി പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ട്. യഥാർഥത്തിൽ അത്തരം ശക്തികൾ കേരളത്തിൽ ദുർബലരായിക്കൊണ്ടിരിക്കുകയാണ്. ഇതു പോലുള്ള വിഷയങ്ങൾ വരുന്പോൾ ഏതെങ്കിലും വശത്തു ചാരി എന്തെങ്കിലും സഹായം കിട്ടുമോ എന്ന് അവർ നോക്കുമെന്ന കാര്യം എല്ലാവരും മനസിലാക്കണം.
നർക്കോട്ടിക് ജിഹാദ് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന് എന്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആ വാക്കു തന്നെ ആദ്യം കേൾക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.