തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള വിഗ്രഹഘോഷയാത്ര തുടങ്ങി. നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഉടവാള്‍ ഏറ്റുവാങ്ങി. കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നാണ് നവരാത്രി വിഗ്രഹങ്ങളുടെ പ്രയാണം തുടങ്ങിയത്. നാളെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സ്വീകരണം നല്‍കും.
പത്മനാഭപുരം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോ തങ്കരാജ്, കേരള- തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള്‍ തമിഴ്നാട് ഐ.ടി. മന്ത്രി മനോജ് തങ്കരാജ് കൈമാറി. മന്ത്രിമാരായ കെ. രാധാകൃഷ്ണനും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയുടെ വിഗ്രഹം ഇന്നലെ പുറപ്പെട്ടിരുന്നു. താണുമാലയ സ്വമി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന മുന്നൂറ്റിനങ്കയുടെ വിഗ്രഹം, വേളിമല മുരുകന്‍, പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതി, തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടവാള്‍ എന്നിവയാണ് ഘോഷയാത്രയില്‍ ഉള്ളത്.
കേന്ദ്രമന്ത്രി വി. മുരളീധരനും ഘോഷയാത്രയുടെ പുറപ്പെടല്‍ ചടങ്ങിനെത്തി. പത്മനാഭപുരം കൊട്ടാരമുറ്റത്ത് തമിഴ്നാട് പൊലീസ് ഗാഡ് ഓഫ് ഓണര്‍ നല്‍കി . തുടർന്നായിരുന്നു ഘോഷയാത്രയുടെ തുടക്കം. കേരള – തമിഴ്നാട് പോലീസിന്റെ അകമ്പടിയോടുകൂടിയാണ് പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നവരാത്രി ഘോഷയാത്ര തിരിക്കുന്നത്. കുഴിത്തുറയില്‍ വിശ്രമിക്കുന്ന ഘോഷയാത്രാസംഘത്തെ തിങ്കളാഴ്ച കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കേരള സര്‍ക്കാര്‍ ആചാരപൂര്‍വം സ്വീകരിക്കും.
നാളെ സംസ്ഥാനാതിര്‍ത്തിയായ കളിയിക്കാവിളയില്‍ നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് സ്വീകരണം നല്‍കും. നാളെ നെയ്യാറ്റിന്‍കര കൃഷ്ണസ്വാമിക്ഷേത്രത്തില്‍ തങ്ങുന്ന ഘോഷയാത്ര മറ്റന്നാള്‍ വൈകുന്നേരം തലസ്ഥാനത്തെത്തും . നവരാത്രി പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍ പൂര്‍വസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും