ന്യൂഡൽഹി: പൂഞ്ചിൽ ഏറ്റുമുട്ടൽ തുടരുന്നതിന് പിന്നാലെ രണ്ട് കിലോമീറ്റർ നീങ്ങി മറ്റൊരിടത്തും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. പൂഞ്ചിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെയുള്ള സൈനികർ വീരമൃത്യു വരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഒരു സൈനികന് പരിക്കേറ്റതായാണ് വിവരം.
ഒരു സുരക്ഷാ ഉദ്യോഗസ്ഥനും നാല് സൈനികരും ഉൾപ്പെടെ അഞ്ച് പേരാണ് പൂഞ്ചിലെ ആദ്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയായ സുരാൻകോട്ടിലായിരുന്നു സംഭവം. പ്രദേശത്തെ ദഹ്‌റ-കി-ഗലി ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഔദ്യോഗിക വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു സംഭവം. ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്ത രണ്ടിടങ്ങളിലും സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.