തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വാക്‌സിനേഷൻ 60 ശതമാനം പിന്നിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നും, രണ്ടും വാക്‌സിനെടുത്തവരുടെ കണക്കുകളാണ് ഇതെന്നും മന്ത്രി അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 2,55,70,531 പേർക്ക് ആദ്യ ഡോസും, 1,61,48,434 പേർക്ക് രണ്ടാമത്തെ ഡോസും നൽകിയിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ചവർ വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം വരും. ഇവരിൽ 60.46 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് കേരളത്തിൽ ഇതുവരെ നൽകിയത്.

ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 41.94 ശതമാനവുമാകുമ്പോഴാണ് കേരളത്തിലെ സമ്പൂർണ വാക്‌സിനേഷൻ 60 ശതമാനത്തിലേക്ക് എത്തുന്നത് .വാക്സിനെടുക്കാനുള്ളവർ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 76 ശതമാനം പേർക്ക് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ വാക്സിനേഷനിൽ മുന്നിലുള്ളത്. 73 ശതമാനം പേർക്ക് സമ്പൂർണ വാക്സിനേഷൻ നൽകിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകിൽ. ആരോഗ്യ പ്രവർത്തരും കൊറോണ മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്.കൊറോണ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here