കൊച്ചി:കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജനപ്രതിനിധികൾ. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ എം.പി മാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, ആൻ്റണി ജോൺ, അൻവർ സാദത്ത്, റോജി എം ജോൺ, ടി.ജെ, വിനോദ്, മാത്യു കുഴൽ നാടൻ എന്നിവർ പങ്കെടുത്തു.

ഭക്ഷണശാലകളിൽ വൈകുന്നേരങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കൂട്ടംകൂടി ഭക്ഷണം കഴിക്കുന്നതിലൂടെയും കോവിഡ് പകരുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

ആൾക്കൂട്ടത്തിന് നിയന്ത്രണം ആവശ്യമാണെന്ന് ബെന്നി ബഹന്നാൻ എംപി പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്

താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചും കോവിഡ് പരിശോധന സൗകര്യം ഒരുക്കണമെന്ന് കെ.ബാബു എംഎൽഎ ആവശ്യപ്പെട്ടു. ആശുപത്രികളിൽ മറ്റു ചികിത്സകളെ ബാധിക്കാത്ത തരത്തിൽ കോവിഡ് ചികിത്സയ്ക്ക് സംവിധാനമൊരുക്കണമെന്നും സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തണമെന്നും ആവശ്യത്തിന് ആംബുലൻസുകളുടെ സേവനം ഉറപ്പു വരുത്തണമെന്നും ആന്റണി ജോൺ എംഎൽഎ യോഗത്തിൽ അറിയിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സക്കായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കാരുണ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂലും എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയിലടക്കം ലഭ്യമാക്കണമെന്നും ടി.ജെ വിനോദ് എംഎൽഎ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജനങ്ങളിൽ ബോധവത്കരണം നടപ്പാക്കണമെന്ന് അനുപ് ജേക്കബ് എംഎൽഎ പറഞ്ഞു.

ഡൊമിസിലറി കെയർ സെന്ററുകൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് മറുപടി നൽകി. ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എല്ലാ താലൂക്ക് ആശുപത്രികളിലും കോവിഡിനായി പ്രത്യേക വാർഡുകൾ സജ്ജീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. മൂവാറ്റുപുഴ, കോതമംഗലം, പിറവം, പറവൂർ, ഫോർട്ട്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിൽ ചികിത്സക്കായി 50 കിടക്കകൾ വീതമുള്ള പെരിഫറൽ സെൻ്ററുകൾ ആരംഭിക്കും. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നതിന് ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
വിവാഹ പരിപാടികളിൽ മാസ്ക് മാറ്റിയുള്ള ഫോട്ടോ സെഷനുകൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശോധനാ സൗകര്യം ഒരുക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ചെറിയ രോഗലക്ഷണമുള്ളവരും കോവിഡ് പരിശോധന നടത്തുകയും വീടുകളിൽ നിരീക്ഷണത്തിലാക്കുകയും വേണം.

കോവിഡ് ചികിത്സയിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തിയതായി എഡിഎം എസ്.ഷാജഹാൻ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കായി ആവശ്യമായ ബെഡുകൾ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ മേഖലയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ബെഡുകൾ ഉള്ളത് അമ്പലമുകൾ കോവിഡ് ഫീൽഡ് ഹോസ്പിറ്റലിലാണ്. 426 ഓക്സിജൻ ബെഡുകൾ നിലവിലുണ്ട്. നിലവിൽ 50 ശതമാനം ബെഡുകൾ ലഭ്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കണം. കൂടുതൽ ഡിസിസി, എഫ്‌ എൽടിസികൾ സജമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എഡിഎം അറിയിച്ചു.

അമ്പലമുകൾ കോവിഡ് ആശുപത്രി, ആലുവ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസിയു ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഡിഎംഒ അറിയിച്ചു. താലൂക്ക് ആശുപത്രികളിലും ആവശ്യമായ സജീകരണം ഏർപ്പെടുത്തുമെന്നും ഡിഎംഒ പറഞ്ഞു. 24 മണിക്കൂറും ആംബുലൻസ് ലഭ്യത ഉറപ്പാക്കും.

നാളെ(ബുധൻ) തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here