ന്യൂഡൽഹി: രാജ്യം 73-ാം റിപ്പബ്ലിക് ദിനം പ്രൗഡിയോടെ കൊണ്ടാടി. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.
കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ചടങ്ങിൽ മുഖ്യാതിഥി ഉണ്ടായിരുന്നില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ആഘോഷങ്ങളിൽ ആളെണ്ണവും കുറവായിരുന്നു.
രാജ്പഥിൽ പതാക ഉയർത്താനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതി പതാക ഉയർത്തിയ ശേഷം നടന്ന വിവിധ വിഭാഗം സൈനികരുടെ പരേഡ് രാജ്യത്തിന്റെ കരുത്ത് വിളിച്ചോതുന്നതായി. 25 നിശ്ചില ദൃശ്യങ്ങളും പരേഡിന്റെ ശോഭകൂട്ടി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മുതർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള പ്രമുഖരെല്ലാം പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.