- കൊച്ചി: സ്വപ്ന സുരേഷും സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിന് സ്വപ്‌ന അപേക്ഷ നല്‍കിയത്.ഹെെക്കോടതിയിലാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ ഇന്നലെ (8-6-22)ന് യുപി രജിസ്‌ട്രേഷനുള്ള വാഹനത്തിൽ തന്നെ വന്നു കണ്ടു, ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്‌ന ഉന്നയിക്കുന്ന ആരോപണം. എം ശിവശങ്കര്‍, മുഖ്യമന്ത്രി, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ഷാജി കരുണിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ തന്നോട് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതായും സ്വപ്ന ജാമ്യാപേക്ഷയില്‍ പറയുന്നു. പത്ത് വയസുള്ള മകന്‍ ഒറ്റയ്ക്കാകുമെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ശബ്‌ദരേഖ കെെയിലുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.
അതേസമയം താൻ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷാജ് കിരൺ എന്ന ഷാജി കിരൺ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് സ്വപ്നയോടു ഉപദേശിച്ചു. തൻറെ യഥാർത്ഥ പേര് ഷാജ് കിരൺ എന്നാണ് ചില സുഹൃത്തുക്കൾ മാത്രമാണ് ഷാജി കിരൺ എന്ന് വിളിക്കുന്നത്. സ്വപ്നയെ പരിചയമുണ്ട് എന്നാൽ തനിക്ക് മുഖ്യമന്ത്രിയെ പരിചയമില്ലെന്നും ഷാജ് കിരൺ.
സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീല്‍ പരാതി നല്‍കിയത്. പരാതിയില്‍ സ്വപ്‌ന സുരേഷിനെയും പി.സി ജോര്‍ജിനെയും പ്രതിചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌ന തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയില്‍ പറയുന്നത്.
ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാല്‍ ആറു മാസം തടവു ശിക്ഷ കിട്ടാം. കേസന്വേഷണം ഇന്ന് പൂര്‍ണമായും പ്രത്യേക സംഘത്തിന് കൈമാറും. എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. എട്ട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും വാര്‍ത്താസമ്മേളനങ്ങളും പരിശോധിക്കും. കൂടാതെ സോളാര്‍ കേസ് പ്രതി സരിതയേയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നാണ് പൊലീസ് പറയുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും സ്‌കാനിംഗില്‍ ബാഗില്‍ കറന്‍സിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്‌നയുടെ ഒരു ആരോപണം. ക്ളിഫ്‌ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.
വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം.ശിവശങ്കര്‍, കെ.ടി ജലീല്‍, സി.എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവര്‍ക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്‌ന ആരോപിച്ചത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലന്‍സ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു