ആലപ്പുഴ : എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ.കണ്ണൂർ സ്വദേശി ഹൃദ്യ, ഇടുക്കി സ്വദേശി ആൽബിൻ, കോതമംഗലം സ്വദേശി നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 11 ഗ്രം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ബൈപ്പാസിൽ നിന്നാണ് മൂവർ സംഘം അറസ്റ്റിലാവുന്നത്.
കാറിൽ മയക്കുമരുന്നുമായി ഒരുസംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയ്ക്കായി കൈകാണിച്ചപ്പോൾ നിർത്താതെ പോലീസിനുനേരേ കാർ അതിവേഗത്തിൽ പാഞ്ഞടുത്തു. ഓടിമാറിയതിനാലാണ് പോലീസുകാർ രക്ഷപ്പെട്ടത്. പിന്നാലെ കാർ അടുത്തുള്ള വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്നു.
ഇതിനിടെ കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതികളെ പോലീസ്
കീഴ്പ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്നതാണ്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘത്തിലെ യുവതി എറണാകുളത്താണ് താമസിക്കുന്നത്. എന്നാൽ ഇവർ രാത്രികാലങ്ങളിൽ എം.ഡി.എം.എ. ആലപ്പുഴയിൽ കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.