വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കണ്ണൂര്‍ വിമാനത്താവളം നാളെ യാഥാര്‍ഥ്യമാകും.വിമാനത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ നടക്കും. വിമാനത്താവളം വടക്കന്‍ കേരളത്തില്‍ വന്‍ വികസനകുതിപ്പിന് ഇടയാക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിലാണ് കണ്ണൂര്‍ മട്ടന്നൂരിലും വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. പൊതു,സ്വകാര്യ പങ്കാളിത്ത്ത്തിലുള്ള കൊച്ചി വിമാനത്താവളം(സിയാല്‍) അന്താരാഷ്ട്ര വിമാനത്താവളം പ്രശസ്തി നേടിയിരുന്നു.
കണ്ണൂര്‍, കാസര്‍കോഡ് അടക്കമുള്ള വടക്കേ മലബാറിലെ ജനങ്ങള്‍ക്കും കര്‍ണാടക അതിര്‍ത്തി പദേശങ്ങളില്‍നിന്നുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന ഈ വിമാനത്താവളത്തില്‍ മികച്ച ആധുനിക സൗകര്യങ്ങളാണുള്ളത്.
മട്ടന്നൂരിലെ മൂര്‍ക്കന്‍ പറമ്പില്‍ രണ്ടായിരം ഏക്കറിലേറെ സ്ഥലം വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്നു. നഗരത്തില്‍നിന്ന് അകന്നുകിടക്കുന്ന അവികസിത പ്രദേശത്തു വിമാനത്താവളത്തിന്റെ ഭാവി വികസനംകൂടി ലക്ഷ്യമിട്ടാണ് ഇത്രയും സ്ഥലം ഏറ്റെടുത്തത്. ഇനിയൊരു അഞ്ഞൂറേക്കര്‍കൂടി ഏറ്റെടുക്കും.
ഇരുപതു കിലോമീറ്ററോളം നീളമുള്ളതാണു വിമാനത്താവളത്തിന്റെ ചുറ്റുമതില്‍. വൈദ്യുതി വിതരണം കേബിള്‍ വഴിയാണ്. പാര്‍ക്കിംഗിനു വിശാലമായ സൗകര്യം ഒരുക്കിയിരിക്കുന്നു. പ്രതിവര്‍ഷം 1518 ലക്ഷം യാത്രക്കാരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
വിശാലമായ റണ്‍വേയ്ക്കും മറ്റു സംവിധാനങ്ങള്‍ക്കുമായി മരങ്ങള്‍ മുറിച്ചുമാറ്റുകയും കുന്നുകള്‍ ഇടിച്ചു നിരത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിനു പകരമായി കിയാലിന്റെ നേതൃത്വത്തില്‍ മട്ടന്നൂരിലും മൂര്‍ഖന്‍പറമ്പിന്റെ വിവിധ ഭാഗങ്ങളിലുമായി മൂന്നു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളത്തിന് രണ്ടായിരം കോടിയോളം രൂപ ഇതിനോടകം മുടക്കിക്കഴിഞ്ഞു. ഇനിയൊരു അഞ്ഞൂറു കോടി രൂപകൂടി ഉടനേ ചെലവിടേണ്ടിവരും. സര്‍ക്കാരിന്റെയും പൊതു സ്വകാര്യ മേഖലകളുടെയും പങ്കാളിത്തത്തിലുള്ള ് ഈ ബൃഹത് പദ്ധതിയില്‍ . ഓഹരിയുടമകളുടെ എണ്ണം 6700 ആണ്.
97,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളത്. രണ്ടു ഡസന്‍ ചെക്ക് ഇന്‍ കൗണ്ടറുകളും 16 എമിഗ്രേഷന്‍ കൗണ്ടറുകളുമുണ്ട്. സിയാലിനെപ്പോലെ കിയാലും സൗരോര്‍ജത്തിനു പ്രാമുഖ്യം നല്‍കുന്നുണ്ട്. ഏഴു മെഗാവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ് സജ്ജീകരിച്ചിപദ്ധതി പ്രദേശത്തെ ജലവിതരണത്തിനായി ആറു കോടി രൂപ ചെലവിട്ടു. ശീതീകരിച്ച കാര്‍ഗോ കോംപ്ലക്‌സിന് ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്.
കയറ്റുമതി മേഖലയുടെ വികസനത്തിനു വിമാനത്താവളം വഴിയൊരുക്കും. പല വിദേശ വിമാനക്കമ്പകളും ഇവിടെനിന്നു സര്‍വീസ് ആരംഭിക്കും. ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള മേഖലയാണിത്. കര്‍ണാടകത്തിലെ കുടകിനും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. വ്യവസായ, വാണിജ്യ മേഖലകള്‍ക്കും ഗുണമുണ്ടാകും. പുനരധിവാസ വിഷയം കൊച്ചി സിയാല്‍ വിജയകരമായി കൈകാര്യം ചെയ്തിരുന്നു. കിയാല്‍ ആ മാതൃക പിന്തുടരുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി നല്‍കിയവരില്‍ നല്ലൊരു ഭാഗത്തെ പുനരധിവസിപ്പിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.
വീടു നഷ്ടപ്പെടുത്തേണ്ടിവന്നവര്‍ക്കു നഷ്ടപരിഹാരത്തിനു പുറമേ ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. വിമാനത്താവളത്തിനു കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്നതായി അറിഞ്ഞ് ആളുകള്‍ സ്വയം മുന്നോട്ടു വന്നു ഭൂമി വിട്ടുതരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്നു കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. തുളസീദാസ് അറിയിച്ചു. പരിസ്ഥതി സ്‌നേഹികളുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കുമായിരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം ജനങ്ങളുടെ പിന്തുണയോടും പൂര്‍ണസമ്മതത്തോടുംകൂടി പരിഹരിക്കാനും കിയാലിന് കഴിയേണ്ടതുണ്ട്.