ഇടപ്പള്ളി: മഞ്ഞുമ്മലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ . യുപി സ്വദേശിയായ ഹാറൂൺ (29) ആണ് പിടിയിലായത്. ഏലൂർ ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുപിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. സംഭവത്തിലുൾപ്പെട്ട 6 യുപി സ്വദേശികളിൽ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും അഞ്ചും പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
14കാരിയായ പെൺകുട്ടിയുടെ വീടിനോടു ചേർന്നുള്ള വാടകമുറിയിൽ താമസിക്കുന്നവരായിരുന്നു പ്രതികൾ എല്ലാവരും. മാർച്ച് മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്. മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കൊണ്ടുപോയി പലതവണ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 19ന് രാത്രി ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇവിടെ നടത്തിയ കൗൺസലിങ്ങിനിടയിലാണ് നടന്ന കാര്യങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ മനോജിനെ കൂടാതെ എസ്ഐ സൗമ്യൻ, എഎസ്ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ്, അനിരുദ്ധൻ, സുമേഷ്, തദേവൂസ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു