ന്യൂഡൽഹി : ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധമരുന്നായ ഡ്രഗ്2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) തിങ്കളാഴ്ച പുറത്തിറക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ആദ്യ ഘട്ടത്തിൽ 10,000 ഡോസുകൾ ഡൽഹിയിലെ വിവിധ ആശുപത്രികൾക്ക് നൽകും.
കൊറോണയ്‌ക്കെതിരെ വളരെ മികച്ച മരുന്നാണ് 2ഡിജി എന്നാണ് കണ്ടെത്തൽ. അതിനാൽ മരുന്ന് കൊറോണ പ്രതിരോധത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ചേർന്നാണ് ഡിആർഡിഒ പ്രതിരോധ മരുന്ന് നിർമ്മിച്ചിരിക്കുന്നത്. കൊറോണയ്‌ക്കെതിരെ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് മരുന്ന് ഉപയോഗിക്കാൻ ഡിസിജിഐ അനുമതിയും നൽകിയിരുന്നു.
ക്ലിനിക്കൽ പരീക്ഷണത്തിൽ തന്നെ കൊറോണ രോഗികളിൽ മരുന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. രണ്ടാം ഘട്ടത്തിൽ 110 രോഗികളിൽ പരീക്ഷണം നടത്തി. മൂന്നാം ഘട്ടത്തിൽ 220 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. രണ്ടാം ഘട്ട പരീക്ഷണത്തിൽ തന്നെ മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായിരുന്നു.
പ്രതിരോധ മരുന്ന് നൽകിയവർക്ക് മൂന്ന് ദിവസത്തിനുളളിൽ തന്നെ രോഗമുക്തി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്ലുക്കോസ് ആണ് മരുന്നിലെ പ്രധാന ഘടകം. അതിനാൽ തന്നെ രോഗികളിൽ ഓക്സിജന്റെ അളവ് താഴുന്നത് കുറയ്ക്കാനും മരുന്ന് സഹായിക്കും.