പറവൂർ:ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30) മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണു മരിച്ചത്. പരേതനായ മുരളീധരന്റെയും ലതയുടെയും മകനാണ്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണു സുനിലിനെയും കൃഷ്ണേന്ദുവിനെ കണ്ടത്. ആരവ് കൃഷ്ണ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. സംഭവത്തില്‍ പറവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്ണേന്ദുവിനെയും കണ്ടെത്തിയത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടില്‍ ആക്കിയ ശേഷം സുനിലും കുടുംബവും കഴിഞ്ഞദിവസം കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു തിരിച്ചെത്തിയത്. ഈ വിവരം തറവാട്ടില്‍ അറിയിക്കുകയും വെള്ളിയാഴ്ച രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തു.
എന്നാല്‍, സുനില്‍ തറവാട്ടില്‍ എത്തിയില്ല. ഇരുവരുടെയും ഫോണില്‍ മാറിമാറി വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെപിഎസി സജീവ് വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്നു കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതില്‍ തുറന്ന സജീവ് കണ്ടത് സുനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.
അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്നു നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്. സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാര്‍ഥ കാരണം പൊലീസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാടുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി