രാജ്യത്തെ കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ഉത്തരേന്ത്യയിൽ രൂക്ഷമായ വൈദ്യുത പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കും. കേന്ദ്രത്തിൽ നിന്നും മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് ഇത് കേരളത്തിന് തിരിച്ചടിയാകും. ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
കൽക്കരി പ്രതിസന്ധി കേരളത്തെയും ബാധിച്ചു.കേന്ദ്രത്തിൽ നിന്നും കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിൽ തൽക്കാലത്തേക്കെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. സംസ്ഥാനത്ത് മൂവായിരം മെഗാവാട്ടോളം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കൽക്കരി വിതരണത്തിൽ. വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പ്രതിസന്ധി രൂക്ഷമായതോടെ പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇതിനോടകം പവർകട്ട് പ്രഖ്യാപിച്ചപ്പോൾ തലസ്ഥാന നഗരമായ ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ സാരമായി തന്നെ കേരളം ആശ്രയിച്ചു വരുന്നുണ്ട്. ഇതിനിടെയാണ് കൽക്കരി ക്ഷാമത്തെ തുടർന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായത്. എനർജി എക്‌സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്. ക്ഷാമവും പ്രതിസന്ധിയും തുടർന്നാൽ കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. നിലവിൽ രാജ്യത്തെ പ്രധാനപ്പെട്ട 45 കൽക്കരി നിലയങ്ങളിൽ രണ്ടുദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നതെന്നും 16 നിലയങ്ങളിൽ പൂർണമായും തീർന്നെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.