കൊച്ചി:ബാഗ്ലൂർ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടു വന്ന 50 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പോലീസിന്‍റെ പിടിയിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീർ (24) നെയാണ് എറണാകുളം റൂറൽ ഡിസ്ടിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും , അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ്‌ മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെ ആറരയോടെ അങ്കമാലി കെ.എസ്. ആർ.ടി സി ബസ് സ്റ്റാന്‍റിന് മുൻവശം ടൂറിസ്റ്റ് ബസിൽ നിന്നും പിടികൂടിയത്. ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഹെൽമറ്റ് തോൾ ബാഗിൽ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഇയാൾ ഡിഗ്രി മുതൽ പഠിച്ചത് ബാംഗ്ലൂരിലാണ്. സി.ജെ എന്ന്‍ വിളിക്കുന്ന സുഡാൻ വംശജൻ ബൈക്കിൽ ഹെന്നൂർ എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എയ്ക്ക് ലക്ഷങ്ങൾ വിലവരും. കഴിഞ്ഞ മാസം ബാംഗ്ലൂരിൽ നിന്ന് കടത്തിയ 168 ഗ്രാം എം.ഡി.എം.എ ദേശിയ പാതയിൽ നെടുമ്പാശേരി കരിയാട് ജംഗ്ഷനിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. അതിന്‍റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഡി.വൈ.എസ്.പിമാരായ പി.കെ ശിവൻ കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്. ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റെജിമോൻ , സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നും, കൂടുതൽ ആളുകളുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here