ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡൽഹി കന്റോൻമെന്റിലെ ബ്രാർ സ്‌ക്വയറിലെ ക്രിമറ്റോറിയത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക. വ്യാഴാഴ്ച ഇരുവരുടെയും ഭൗതിക ദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും
ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും വ്യാഴാഴ്ച വൈകീട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വയ്‌ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. അൽപ്പനേരം ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.
വൈകീട്ടോടെയാണ് തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപറ്റർ അപകടത്തിൽ ബിപിൻ റാവത്ത് മരിച്ചെന്ന വിവരം ഔദ്യോഗികമായി പുറത്തുവന്നത്. ഉച്ചയോടെയായിരുന്നു അദ്ദേഹവും ഭാര്യയും ഉൾപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന എംഐ 17v5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. സുലൂരിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാനായി വെല്ലിംഗ്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഹെലികോപ്റ്റർ അപകടത്തിൽ തൃശ്ശൂർ സ്വദേശിയും മരിച്ചിട്ടുണ്ട്.