അങ്കമാലി: കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ കരുമാലൂർ മന്നം കൂവപ്പുറത്ത് വീട്ടിൽ അബ്ദുൾ ജബ്ബാർ (റൊണാൾഡോ ജബ്ബാർ 40) നെയാണ് അങ്കമാലി പറവൂർ പോലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കരയാംപറമ്പ് ഫെഡറൽ ഫ്ലാറ്റിൽ താമസിക്കുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്‍റെ കാറിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. സംഭവവുമായി സാഹിറിനെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കൾ ഒറിസയിൽ പോയി വാങ്ങുന്നതും, പണം മുടക്കുന്നതും ജബ്ബാർ ആണ്. സാഹിറും സംഘവും കാറിൽ പോയി കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. നിരവധി പ്രാവശ്യം ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ റൂറൽ ജില്ലയിൽ നടന്ന പ്രത്യേക പരിശോധനയിൽ പറവൂരിൽ നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുളളവർ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ജബ്ബാറിനെ റിമാൻഡ് ചെയ്തു. ഡി.വൈ.എസ്.പി എസ്.ബിനു. എസ്.എച്ച്.ഒമാരായ സോണി മത്തായി, ഷോജോ വർഗ്ഗീസ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് കേസ് അന്വേഷിക്കുന്നത്.