കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു. അനൂപിൻ്റെ സഹോദരനാണ് കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്ക് കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു. ഇനി മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്.
ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പെൺകുഞ്ഞ് അനൂപിന്റെ പക്കലെത്തിയിരുന്നു. ഇത് സംബന്ധിച്ച് സിഡബ്ല്യുസിക്ക് മുഴുവൻ വിവരങ്ങളും ലഭിച്ചു.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ഇന്നലെ രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പും ലഭിച്ചു. കളമശേരി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചതെന്നാണ് ജനന സർട്ടിഫിക്കറ്റിലുള്ളത്. കുട്ടിയുടെ പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ സിഡബ്ല്യുസി വിശദമായ അന്വേഷണം നടത്തിവരികയാണ്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുഞ്ഞ് ജനിച്ചത്. സെപ്തംബർ ആദ്യ വാരത്തിലാണ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയുടെ പേര് സർട്ടിഫിക്കറ്റിൽ ഇല്ലായിരുന്നെങ്കിലുംസർട്ടിഫിക്കറ്റിലുണ്ടായിരുന്ന അഡ്രസ് തെരഞ്ഞാണ് കുഞ്ഞിന്റെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്.