ആശാന്‍ കവിതകളിലൂന്നി തുടക്കം; വനിതാ മതില്‍ ഉയര്‍ന്ന പാതയില്‍ നവോത്ഥാനആശയങ്ങളുമായി മതില്‍ച്ചിത്രങ്ങള്‍

0
15

തിരുവനന്തപുരം: ഇത്തവണ ബജറ്റ് പ്രസംഗം തുടങ്ങാന്‍ ധനമന്ത്രി തോമസ് ഐസക് തെരഞ്ഞെടുത്തത് ആശാന്‍ കവിതകള്‍. ആശാന്‍ കവിതകളിലൂടെയുണ്ടായ നവോത്ഥാനമുന്നേറ്റങ്ങളും, ചിന്താവിഷ്ടയായ സീതയിലെ കവിതാശകലങ്ങളും ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തോമസ് ഐസക് ഉദ്ധരിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍, കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ തകര്‍ക്കുന്നതായിരുന്നു. പ്രളയക്കെടുതി നേരിടാനുണ്ടായ ഐക്യം തകരുന്നതാണ് കണ്ടതെന്ന് ഐസക് പറഞ്ഞു.

‘നരന് നരന്‍ അശുദ്ധവസ്തു പോലും’ എന്ന ആശാന്റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍ അഭിവാദനങ്ങളര്‍പ്പിച്ചു ഐസക്.

ജനുവരി ഒന്നിന് നടന്ന വനിതാമതില്‍ ചരിത്രസംഭവമായിരുന്നു. സ്ത്രീകള്‍ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്തു, സ്ത്രീകള്‍ പാവകളല്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അത്. അതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക പുനര്‍നിര്‍മാണം ഉറപ്പാക്കുന്ന ബജറ്റാകും ഇതെന്നും തോമസ് ഐസക് പറഞ്ഞു.

നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ഇതിനായി ലളിതകലാഅക്കാദമി മുന്‍കൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്‌കാരം നല്‍കും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചെന്നും തോമസ് ഐസക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here