ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ കൊറോണ മരുന്നിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. സിപ്ലെന്‍സയെന്ന പേരില്‍ ഫാവിപിരാവിര്‍ മരുന്നിന്റെ നിര്‍മ്മാണത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തിരമായി സിപ്ലക്ക് അനുമതി നല്‍കിയത്.

സിപ്ലെന്‍സക്ക് അടിയന്തിര ഘട്ടത്തിലുള്ള നിയന്ത്രിതമായ ഉപയോഗത്തിനുള്ള അനുമതിയാണ് ഡിസിജിഐ നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം തന്നെ മരുന്ന് പുറത്തിറക്കുമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഗുളിക ഒന്നിന് 68 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും അധികം രോഗികളുള്ള മേഖലയിലാകും ആദ്യം മരുന്ന് വിതരണം ചെയ്യുക.

സിപ്ലയും സിഎസ്‌ഐആര്‍-ഐഐസിടിയും(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി) സംയുക്തമായാണ് മരുന്ന് നിര്‍മ്മിക്കുന്നത്. നേരത്തെ, ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിറിന്റെ ഗുളിക തയ്യാറായതായി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here