തൃശൂർ: അറുപത്തി അഞ്ചാമത് സംസ്ഥാനസ്കൂൾകായികോത്സവത്തിന് തുടക്കം കുറിച്ച് ദീപശിഖ പ്രയാണമാരംഭിച്ചു. രാവിലെ തൃശൂർ തെക്കേ ഗോപുരനടയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ ഐ എം വിജയന് ദീപശിഖ കൈമാറി . 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാന കായികോത്സവത്തിന് തൃശൂർ ആതിഥ്യമരുളുന്നത്.
ദീപശിഖാ പ്രയാണം ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് മത്സരവേദിയായ കുന്നംകുളത്ത് അവസാനിക്കും.ഇവിടെ നഗരസഭയുടെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകും
അന്നേദിവസം അത്‌ലീറ്റുകളുടെ രജിസ്‌ട്രേഷനും നടക്കും. 17 മുതൽ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചൊവ്വ രാവിലെ ഏഴിന് മത്സരങ്ങൾക്ക് തുടക്കമാകും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. പകൽ 3.30ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആറ് വിഭാഗങ്ങളിലായി മൂവായിരത്തോളം അത്‌ലീറ്റുകൾ 98 ഇനങ്ങളിൽ മത്സരിക്കും.