ജിദ്ദ: മുസ്ലീം സമൂഹത്തിന്റെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മെക്ക ഒരുങ്ങി. അതീവ സുരക്ഷയും നിയന്ത്രണവും ഉള്ള ഇത്തവണത്തെ തീര്‍ത്ഥാടന കാലഘട്ടത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സൗദി ഭരണകൂടം അറിയിച്ചു. മെക്കയിലെ എല്ലാ പ്രദേശത്തുമുള്ള അണുനശീകരണത്തിനാണ് പ്രാധാന്യംനല്കിയതെന്നുംഹജ്ജ്അധികാരികള് അറിയിച്ചു.
കൊറോണ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ മെക്കയില്‍ എത്തുന്നതു മുതല്‍ ആരോഗ്യ പരിശോധനയും മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ക്കും സംവിധാനം ഒരുക്കിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ വച്ചുതന്നെ പൂര്‍ണ്ണമായി പരിശോധന നടത്തിയ ശേഷം മാത്രമാണ് മറ്റ് അനുവാദങ്ങള്‍ നല്‍കുകയുളളു. അഞ്ചു ദിവസം കൊണ്ട് അരക്കോടിയിലേറെ പേര് വന്നുപോകാറുള്ളിടത്ത് ഇത്തവണ വെറും പതിനായിരത്തിനടുത്ത് മാത്രമാണ് സംവിധാനം അനുവദിച്ചിരിക്കുന്നത്.
മൊബൈല്‍ ക്ലിനിക്കുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള വെള്ളക്കുപ്പികള്‍ എന്നിവ അധികൃതര്‍ നേരിട്ട് ഏര്‍പ്പാടാക്കിയിരിക്കുകയാണ്. വാട്ടര്‍ കൂളറുകളും മറ്റ് കുപ്പികളെല്ലാം ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു. സംസം തീര്‍ത്ഥജലം പ്രത്യേകം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് കര്മ്മത്തിനെത്തിയാല് കയറുന്നതും ഇറങ്ങുന്നതും പ്രത്യേകം വഴിയാണ് ഒരുക്കിയിരിക്കുന്നത്. ഹജ്ജ് ഉംറ മന്ത്രാലയവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് എല്ലാ ക്രമീകരണങ്ങളും ശ്രദ്ധിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത്തവണ 70 ശതമാനവും വിദേശികള്‍ക്കാണ് അനുവദിച്ചിരിക്കുന്നതെന്നാണ് സൗദി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.