തിരുവനന്തപുരംം:ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ അപേക്ഷ സമർപ്പിക്കാം.   www.life2020.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, മറ്റ് ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവരിലുടെയോ, ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാക്കുന്ന വെബ്സൈറ്റ് വഴി ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷാ ഫീസ് ആയി 40 രൂപ ഈടാക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലേക്കാണ് ഈ അപേക്ഷകൾ ഓൺലൈനായി എത്തുന്നത്.
നിലവിൽ വീട് ഇല്ലാത്തവരും സ്വന്തമായി വീട് നിർമ്മിക്കാൻ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്. മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന ഏഴ് അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച്  നിങ്ങളുടെ കുടുംബത്തിന് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിയിട്ടേ അപേക്ഷ സമർപ്പിക്കാവൂ. ഒരു റേഷൻ കാർഡിലെങ്കിലും പ്രത്യേകം കുടുംബമായി കഴിയുന്ന  പട്ടികജാതി / പട്ടികവർഗ്ഗ / ഫിഷറീസ് കുടുംബങ്ങൾക്കും  ഈ വിഭാഗങ്ങളിൽ 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർക്കും മറ്റ് അർഹതകൾ ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാം. അതുപോലെതന്നെ ജീർണ്ണിച്ച വീടുകൾ ഒരു കാരണവശാലും വാസയോഗ്യമല്ലങ്കിൽ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.
അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, വില്ലേജ് ഓഫീസറിൽ നിന്നുമുള്ള വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങൾ ഭൂമിയില്ല എന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ്, മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നീ രേഖകൾ സമർപ്പിക്കണം.
ഇതിന് പുറമേ നിലവിൽ 2017ലെ ലിസ്റ്റിൽ ഉണ്ടായിരിക്കുകയും റേഷൻ കാർഡ് തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട് ലഭിക്കാതിരിക്കുകയും ചെയ്തവർ പുതിയ മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കണം. പി.എം.എ.വൈ / ആശ്രയ / ലൈഫ് സപ്ലിമെന്റെറി ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ വീടുകൾ ലഭിക്കാത്തവരും ഇപ്പോൾ അപേക്ഷ സമർപ്പിക്കണം. എന്നാൽ ലൈഫ് മിഷൻ നിലവിൽ തയ്യാറാക്കി വച്ചിരിക്കുന്ന എസ്.സി/എസ്.ടി/ഫിഷറീസ് ലിസ്റ്റിൽ അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ അർഹരായിട്ടും ഇതുവരെ സഹായം ലഭിക്കാത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവർക്ക് നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം ലഭ്യമാക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ സാമൂഹിക അകലം പാലിച്ച് തിരക്ക് പരമാവധി ഒഴിവാക്കി മാത്രമേ പൊതു സ്ഥലങ്ങളിൽ അപേക്ഷിക്കാൻ എത്താവു. രേഖകൾ എല്ലാം മുൻകൂട്ടി സംഘടിപ്പിച്ചിട്ടുവേണം ഗുണഭോക്താക്കൾ അപേക്ഷിക്കാൻ ശ്രമിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് – 19 ന്റെ പശ്ചാതലത്തിൽ പഞ്ചായത്ത്തലത്തിലും എല്ലാ വർഡ് തലങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുൾ ആരംഭിക്കണം. കമ്പ്യൂട്ടറും സ്‌കാനറുമുള്ള വ്യക്തികളുടെ സഹായവും ഇതിന് വിനിയോഗിക്കാം. ഗുണഭോക്താക്കളുടെ എല്ലാ അർഹതാ മാനദണ്ഡങ്ങളും പരിശോധിച്ച് ഉറപ്പാക്കിയിട്ടേ അപേക്ഷകൾ സ്വീകരിക്കാവു. തിരക്ക് കുറയ്ക്കന്നതിന്റെ ഭാഗമായി അക്ഷയ / ഇന്റെർനെറ്റ് സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ ഓരോ വാർഡിനും വ്യത്യസ്ത ദിനങ്ങൾ നൽകാം.
മുൻപ് സർക്കാരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിച്ചിട്ടുള്ള അപേക്ഷകൾ വാർഡ് തലത്തിൽ തരംതിരിച്ച് അർഹർ അല്ലെങ്കിൽ ഹെൽപ്ഡെസ്‌ക്/ ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ അപേക്ഷകരെക്കൊണ്ട് ഓൺലൈൻ അപേക്ഷകൾ നൽകാൻ ശ്രദ്ധിക്കണം. മുൻപ് റേഷൻ കാർഡ് ഇല്ല എന്ന കാരണം അല്ലെങ്കിൽ ജീർണ്ണിച്ച വീട് ഉണ്ടായിരുന്നതു മൂലം 2017ലെ ലിസ്റ്റൽ ഉൾപ്പെടാതെപോയവർ പുതുക്കിയ മാനദണ്ഡ പ്രകാരം അർഹരാണെങ്കിൽ പുതുതായി അപേക്ഷ നൽകേണ്ടതാണെന്ന് അറിയിപ്പ് നൽകണം.
ആഗസ്റ്റ് 14 കഴിഞ്ഞാൽ ഒരു കാരണവശാലും അപേക്ഷ സമർപ്പിക്കുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അതിന് മുൻപായി എല്ലാ അർഹരായ ഗുണഭോക്താക്കളും അപേക്ഷകൾ സമർപ്പിച്ചു എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഒൺലൈൻ വഴിയല്ലാതെ അപേക്ഷകൾ സ്വീകരിക്കരുത്.
അവസാന തീയതി കഴിഞ്ഞാൽ അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഘടക സ്ഥാപനങ്ങളിലേയും ഉദ്യേഗസ്ഥരെ അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് ചുമതലപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫീൽഡ് പരിശോധന നടത്തി ഓൺലൈനായി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം. അനർഹർ കരട് ലിസ്റ്റിൽ ഉൾപ്പെട്ടാൽ അന്വേഷണ ഉദ്യേഗസ്ഥനാകും ബാധ്യത.
ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്റ്റംബർ 26 നകം തദ്ദേശസ്വയംഭരണ സ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി സെപ്റ്റംബർ 30ന് പട്ടിക അന്തിമമാക്കുന്നതിനുമാണ് ഇപ്പോൾ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here