ന്യൂഡൽഹി: കോവിഡ് ബാധിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുൻപാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് അംഗാഡി. കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ എംപികൂടിയായി അദ്ദേഹം.
കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതൽ തുടർച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച് എംപിയായി. മന്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
കർണാടകയിൽ പാർട്ടിയെ ശക്തമാക്കാൻ കഠിനമായി പരിശ്രമിച്ച നേതാവായിരുന്നു അംഗഡി. ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്ത പാർലമെന്റ് അംഗവും ഊര്‍ജ്വസ്വലനായ മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്. ഈ സങ്കടകരമായ മണിക്കൂറുകളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്നും മോദി ട്വീറ്റ് ചെയ്തു.
സെപ്റ്റംബർ 11-നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അൽപസമയം മുമ്പ് വരെ, ട്വിറ്ററിൽ അദ്ദേഹം സജീവമായിരുന്നു. ഏറ്റവുമൊടുവിൽ ലേബർ കോഡ് ബില്ലുകൾ പാർലമെന്റിൽ പാസാക്കിയതിൽ സന്തോഷമറിയിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു.