ആലുവ: നിരവധി കേസുകളിലെ പ്രതിയായ ഞാറയ്ക്കൽ വയൽപ്പാടം വീട്ടിൽ ജിനേഷിനെ (ജിന്നാപ്പി- 39) കാപ്പ ചുമത്തി ജയിലിലടച്ചു. എറണകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ഞാറയ്ക്കൽ, മുനമ്പം, വടക്കേക്കര, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഗൂഡാലോചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജൂണിൽ നോർത്ത് പറവൂർ സ്റ്റേഷൻ പരിധിയിൽ വടിവാളുമായി ആക്രമണം നടത്തിയതിനെ തുടർന്ന് ഇയാളെ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ജിനേഷിനെ 2009, 2011 വർഷങ്ങളിൽ കാപ്പ നിയമ പ്രകാരം ജയിലിൽ അടച്ചിരുന്നതാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 17 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 23 പേരെ നാടുകടത്തി. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്നും എസ്.പി കെ.കാർത്തിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here