പനാജി: കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ബ്ലാസ്റ്റേഴ്സിന്റെ കൂട്ടപ്പൊരിച്ചിൽ. നീട്ടിയടിച്ച പന്ത് കിട്ടിയത് കെ.പി രാഹുലിന്റെ കാലിൽ. ബംഗളുരൂവിന്റെ ബോക്സിലേക്ക് പാഞ്ഞടുത്ത രാഹുലിന്റെ കാലിൽനിന്ന് തീപറക്കുന്ന ഷോട്ട്.
കേരളം കാത്തിരുന്ന നിമിഷം. ഗുർപ്രീതിനെ കടന്ന് പന്ത് വലയിൽ. കേരളത്തിന്റെ മഞ്ഞക്കടമ്പുകൾ ഒന്നിച്ചുപൂത്തുലഞ്ഞതുപോലെ. കരുത്തരായ ബംഗളൂരുവിനെ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് കേരളത്തിന്റെ വിജയം. ബ്ലാസ്റ്റേഴ്സിന്റെ കളി ചരിത്രത്തിൽ അത്യുജ്വലം എന്നെണ്ണാവുന്ന ജയങ്ങളിലൊന്ന്.
24 ാം മിനിറ്റിൽ ക്ലിറ്റൻ സിൽവയിലൂടെ മുന്നിലെത്തിയ ബംഗളൂരിവിനെ രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് കേരളം ജയവും മൂന്നു പോയിന്റും സ്വന്തമാക്കിയത്. കളിയുടെ ഒഴുക്കിനു വിപരീതമായാണ് ബംഗളൂരുവിന്റെ ഗോൾ എത്തിയത്. മികച്ച മുന്നേറ്റങ്ങളിലൂടെ ബംഗളൂരു ബോക്സിനെ വിറപ്പിച്ച കേരളം പ്രതീക്ഷിക്കാത്ത അടിയാണ് ക്ലിറ്റനിലൂടെ കിട്ടിയത്.
ലോംഗ് ത്രോ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പറന്ന് വീഴുമ്പോൾ ക്ലിറ്റനെ മാർക്ക് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ക്ലിറ്റന്റെ ശക്തമായ അടി അൽബിനോയെ നോക്കുകുത്തിയാക്കി ഗോൾ വരകടന്നു.
എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇതിന്റെ ഫലമായിരുന്നു സമനില ഗോൾ. ബംഗളൂരു ബോക്സിൽ പന്ത് കിട്ടിയ ഹൂപ്പർ പോയിന്റ് ബ്ലാങ്കിൽ ഗുർപ്രീതിനു നേരെ ഷൂട്ട് ചെയ്തു. മുഖത്തേറ്റ അടിയിൽ ഗുർപ്രീത് ബോക്സിൽ വീണു. ബംഗളൂരു പ്രതിരോധത്തിന്റെ രക്ഷാശ്രമത്തിനിടെ പന്ത് ലാൽത്താതാംഗയുടെ കാലിൽ. താംഗ പന്തിനെ ഗോൾവര കടത്തിവിട്ടു.
അവസാന നിമിഷവും തിരിച്ചടിച്ച് കളി പിടിക്കാനുള്ള ബംഗളൂരു ശ്രമം ബ്ലാസ്റ്റേഴ്സിന് ഗോളും കോളുമായി. രാഹുൽ കെ.പി ഒരിക്കൽ കൂടി മലയാളി ഹീറോയായി.