കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാല് പേരും മരിച്ചു. കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയ പറമ്പത്ത് രാജുവിന്റെ ഭാര്യ റീനയും ഇളയ മകൻ മകൻ സ്റ്റെഫിനുമാണ് ഇന്ന് മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രാജുവും 17 വയസുകാരൻ മകൻ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രാജുവിനും കുടുംബത്തിനും തീപ്പൊള്ളലേറ്റത്. തിങ്കളാഴ്ച സമീപത്തെ വിവാഹ വീട്ടിൽ നിന്നും രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. പുലർച്ചെ രണ്ടുമണിയോടെ രാജുവിന്റെ വീട്ടിൽ നിന്നും കൂട്ട നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു അയൽവാസികൾ. വീടിന്റെ ഒരു മുറി പൂർണമായും കത്തി നശിച്ചു.
നാല് പേരേയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റി. പാനൂരിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് വീട്ടിലെ തീയണച്ചത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമം.