മഡ്ഗാവ്: ഐഎസ്എൽ കിരീട പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ (3-1) തകര്‍ത്ത് ഹൈദരാബാദ് എഫ്സി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടിൽ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ തടുത്ത ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്. ബ്ലാസ്റ്റേഴ്സിനായി കിക്കെടുത്ത മാർക്കോ ലെസ്കോവിച്ച്, നിഷുകുമാർ, ജീക്സൺ സിംഗ് എന്നിവർ കിക്ക് പാഴാക്കി.
നേരത്തേ, മത്സരത്തിന്റെ രണ്ടാം പകുതിയിൽ മലയാളി താരം കെ.പി രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം സ്കോർ ചെയ്തത്. 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. എന്നാൽ 88-ാം മിനിറ്റിൽ സഹിൽ ടവോരയിലൂടെ ഹൈദരാബാദ് ഗോൾ തിരിച്ചടിച്ചു.
ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നുള്ള അവസരം മുതലെടുക്കുകയായിരുന്നു പകരക്കാരൻ താരം സഹിൽ ടവോര. ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് ഇതു മൂന്നാം തവണയാണ് തോൽക്കുന്നത്.