തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.വി. തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. എഐസിസിയുടെ അനുമതിയോടെയാണ് തോമസിനെപുറത്താക്കാനുള്ളതീരുമാന മെടുത്തതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല. പാർട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ അതിർവരമ്പുകളും ലംഘിച്ചിരുന്നു. കെപിസിസിയുടെ നടപടി തോമസിനെ അറിയിച്ചതായും സുധാകരൻ പറഞ്ഞു.
തൃക്കാക്കരയിൽ ഇടതുമുന്നണി നിയോജകമണ്ഡലം കൺവൻഷൻ വേദിയിൽ കെ. വി. തോമസ് ജോ ജോസഫിനുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കൺവൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്.
മുഖ്യമന്ത്രി തോമസിനെ സ്വാഗതം ചെയ്യുകയും ഇടത് കൺവീനർ ഇ.പി. ജയരാജൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയാണ് തോമസ് സംസാരിച്ചതും. പിണറായി ഇന്ത്യ ഭരിക്കാൻ കഴിവുള്ള നേതാവെന്നാണ് തോമസ് പറഞ്ഞത്.