വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. പൊതുപ്രസ്താവന നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വരെ പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമെടുത്താണ് പോലീസ് കേസെടുത്തതെന്ന് പി.സി ജോർജ്ജ് കോടതിയെ ബോധിപ്പിച്ചു. പ്രസംഗം മുഴുവനായി കേൾക്കണം. കേസിൽ ചോദ്യം ചെയ്യാൻ മകനെയാണ് പോലീസ് വിളിപ്പിക്കുന്നത്. ബന്ധുക്കളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയാണ്. നേരത്തെ തിരുവനന്തപുരത്തുണ്ടായ വിദ്വേഷ പ്രസംഗ കേസിൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിലുള്ള വിരോധമാണ് പോലീസിനുള്ളതെന്നും പി.സി ജോർജ്ജിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
നിയമത്തിൽ നിന്ന് ഒളിക്കില്ലെന്ന് പി.സി ജോർജ്ജ് കോടതിയിൽ വ്യക്തമാക്കി. 33 വർഷമായി എംഎൽഎയായിരുന്നു. ഇപ്പോൾ 72 വയസുണ്ട്. പലവിധ അസുഖങ്ങൾ ഉണ്ടെന്നും പിസി ജോർജ്ജ് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉപാധികളോടെ ജാമ്യം നൽകിയത്.
അതേസമയം കേസിൽ മറുപടി സമർപ്പിക്കാൻ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കുമെന്നാണ് വിവരം