പാലക്കാട്: ധൻബാദ് -ആലപ്പുഴ എക്സ്പ്രസിൽ വിശാഖപട്ടണത്തുനിന്ന് എറണാകുളത്തേക്കു ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഏഴു കിലോ 800 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇടുക്കി തൊടുപുഴ മുള്ളറങ്ങാട് കടുവത്തിൽ വീട്ടിൽ രഞ്ജീഷ് (34), എറണാകുളം പൈങ്ങാട്ടൂർ തുരുത്തേൽ വീട്ടിൽ വിമൽ (24) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ആർപിഎഫ് ക്രൈം ഇന്റലിജൻസും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
പിടിച്ചെടുത്ത കഞ്ചാവിനു പൊതുവിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരും. ആലുവ, എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ചും വില്പനയ്ക്കു കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ആർപിഎഫ് ഡയറക്ടർ ജനറലിന്റെ പ്രത്യേക നിർദേശപ്രകാരമുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ 50 കിലോ കഞ്ചാവ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നു മാത്രം പിടികൂടിയതായി ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി.രാജ് പറഞ്ഞു.
എക്സൈസ് സിഐ പി.കെ. സതീഷ്, ആർപിഎഫ് സിഐ എ.കേശവദാസ്, എസ്ഐമാരായ അജിത് അശോക്, സജി അഗസ്റ്റിൻ, എസ്.എം.രവി, ഹെഡ് കോണ്‍സ്റ്റബിൾ എൻ.അശോക്, പ്രിവന്റീവ് ഓഫിസർമാരായ കെ.കെ. നാരായണൻ, എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ. എം. മഹേഷ്,സീനത്ത്, രഞ്ജിനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.