തൃശൂർ: തേക്കിൻക്കാട് മൈതാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ മൈതാനം ഉപയോഗിക്കാൻ ഇനി മുതൽ ഹൈക്കോടതിയുടെ അനുമതി വേണം. ദേവസ്വം ബോർഡിന് കിട്ടുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.
പൊതുപരിപാടികൾ മൈതാനത്ത് നടത്തരുത്. മൈതാനത്തിന് അകത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങളും മറ്റും പാടില്ല. മൈതാനം പൂർണമായും പ്ലാസ്റ്റിക് മുക്തമായിരിക്കണം. പരസ്യ ബോർഡുകൾക്കും വിലക്കേർപ്പെടുത്തി. നടപ്പാതകൾ കൈയേറുന്നതടക്കമുള്ള കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വഴിയാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ പാടില്ല. നടപ്പാതകൾ കൈയേറി രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾ സംഘടിപ്പിക്കരുത്. പാതകൾ കയ്യേറിയുള്ള കച്ചവടവും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിർദ്ദേശങ്ങൾ ലംഘിച്ച് നടപ്പാതകൾ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്നും കോടതി അറിയിച്ചു. തൃശൂർ സ്വദേശി കെബി സുമോദിന്റെ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.