തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ഉച്ചപൂജയ്ക്കുശേഷം 3.40 നാണ് നിവേദ്യം. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെ പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമായി.
അനേകലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പൊങ്കാല മഹോത്സവം ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താനാണ് നിര്‍ദ്ദേശം. ഭക്തര്‍ക്ക് വീട്ടില്‍ തന്നെ ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് അടുപ്പ് കൂട്ടി പൊങ്കാല നടത്താം.
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമായത്. പ്രധാന ചടങ്ങായ കുത്തിയയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 10 വയസിനും 12 വയസിനും മദ്ധ്യേയുളള ബാലികമാർക്ക് മാത്രമാണ് താലപ്പൊലിയിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. പൊങ്കാല ശേഷം രാത്രി ഏഴരയോടെ ആചാരപ്രകാരം പുറത്തെഴുന്നള്ളിപ്പ് നടത്തും. രാത്രി 11 മണിയോട് കൂടി എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലെത്തും.