ന്യൂഡൽഹി: കാർഷിക പരിഷ്ക്കാരങ്ങളുമായി മുന്നോട്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യമേഖലയ്ക്കും സുപ്രധാനമായ പങ്കുണ്ട്. ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യം. കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയതെന്നും വ്യക്തമാക്കി.
കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാൽപതിനായിരം കോടിയാക്കി. കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണനയെന്നും മോദി പറഞ്ഞു