ദുബായി: ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ഫൈനലിൽ.ഡൽഹി ക്യാപിറ്റൽസിനെ പ്ലേ ഓഫിൽ വീഴ്ത്തിയാണ് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ഒരിക്കൽ കൂടി ഐപിഎൽ ഫൈനലിൽ കടന്നത്.
ഡൽഹി ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിൻ ഉത്തപ്പയുടെയും അർധസെഞ്ചുറി പ്രകടനമാണ് ചെന്നൈയെ വിജയതീരത്ത് അടുപ്പിച്ചത്.
ഗെയ്ക് വാദ് 50 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 70 റണ്‍സെടുത്തു. ഉത്തപ്പ 44 പന്തിൽ 63 റണ്‍സും നേടി. ഡുപ്ലസി (1), ഷാർദൂൽ താക്കൂർ (0), അന്പാട്ടി റായുഡു (1) എന്നിവർ ആരാധകരെ നിരാശരാക്കി.
ഒരുക്കൽ കൂടി കൊടുങ്കാറ്റായി ധോണിയെത്തി. അവസാന ഓവറിൽ ചെന്നൈയുടെ വിജലക്ഷ്യം 13 റണ്‍സായിരുന്നു. ടോം കറൻ എറിഞ്ഞ ആദ്യ പന്തിൽ മോയിൻ അലി (16) പുറത്തായി. രണ്ടാം പന്ത് നേരിട്ട ധോണി ബൗണ്ടറി കടത്തി. അടുത്ത പന്തിലും ഫോർ നേടി. അടുത്ത പന്ത് വൈഡായതോടെ മൂന്ന് പന്തിൽ മൂന്ന് റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. നാലാം പന്തിൽ വീണ്ടും ഫോറടിച്ച് ധോണി ചെന്നൈയെ ഫൈനലിൽ എത്തിച്ചു. ആറ് പന്തിൽ 18 റണ്‍സാണ് ധോണി അടിച്ചു കൂട്ടിയത്.
ഡൽഹിക്ക് വേണ്ടി ടോം കറൻ മൂന്ന് വിക്കറ്റും ആന്റിച്ച് നോർക്കെ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി പൃഥ്വി ഷായുടെയും നായകൻ ഋഷഭ് പന്തിന്റെയും മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് നേടിയത്. ഡൽഹിക്ക് തുടക്കത്തിൽ തന്നെ ഏഴു റണ്‍സ് എടുത്ത ധവാനെയും ഒരു റണ്‍ മാത്രം എടുത്ത ശ്രേയസ് അയ്യരെയും നഷ്ടമായി. എന്നാൽ മറുവശത്ത് നന്നായി ബാറ്റു ചെയ്ത പൃഥ്വി ഷാ ഡൽഹിയുടെ സ്കോർ ഉയർത്തി കൊണ്ടിരുന്നു. 34 പന്തിൽ 60 റണ്‍സ് എടുത്താണ് പൃഥ്വി കളം വിട്ടത്.
പിന്നീട് ഡൽഹിക്ക് പ്രതീക്ഷ നൽകി ഹെറ്റ്മെയറും പന്തും മികച്ച ബാറ്റിംഗ് നടത്തി. ഹെറ്റ്മയർ 24 പന്തിൽ 37 റണ്‍സ് നേടി പുറത്തായി. പന്ത് 35 പന്തിൽ 51 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു.
ചെന്നൈക്ക് വേണ്ടി ജോഷ് ഹസല്‍വുഡ് രണ്ട് വിക്കറ്റും ജഡേജ, മൊയീൻ അലി, ബ്രാവോ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.