തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി. കാസർഗോഡ് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസത്തെ തുടര്‍ന്നാണ് ആദ്യം ചികിത്സതേടിയത്. അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കടുത്ത ന്യൂമോണിയ ബാധ കണ്ടെത്തിയതിനെ തുടർന്ന് വെന്റലേറ്ററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കോയ മരിച്ചത്. കാര്യമായ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് ചൊവ്വാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലത്ത് സമാനമായ രീതിയിൽ ചൊവ്വാഴ്ച മറ്റൊരു കോവിഡ് മരണം കൂടി സംഭവിച്ചിരുന്നു. കുഴഞ്ഞുവീണു മരിച്ച എംജി കോളജ് ജീവനക്കാരന് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം പരവൂർ പൂതക്കുളം ബേബി മന്ദിരത്തിൽ രാധാകൃഷ്ണൻ (56) ആണു മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.