ഡൽഹി: വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഏകോപിതമായ നീക്കത്തിന്റെ ഭീഷണി ഇന്ത്യ നേരിടുന്നുണ്ടെങ്കിലും സായുധ സേനയ്ക്ക് അനുയോജ്യമായ രീതിയിൽ പ്രതികരിക്കാൻ കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഏകോപിതമായ നീക്കത്തിന്റെ ഭീഷണി നേരിടുന്നുണ്ട്. എന്നാൽ ഇത് മുന്നിൽ കണ്ടാണ് ഇന്ത്യ പ്രതിരോധ പദ്ധതികൾ പരിഗണിക്കുന്നത്. വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ സൈന്യത്തിന് കഴിയും- അദ്ദേഹം പറഞ്ഞു.
പാക് അധീന കാഷ്മീരിന് ചൈന വലിയ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്. പാക്കിസ്ഥാന് സൈനിക-നയതന്ത്ര സഹായവും നൽകുന്നത് ചൈനയാണ്. ഇത് ഇന്ത്യയെ കൂടുതൽ കരുതലെടുക്കാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആണവ യുദ്ധമുണ്ടായാൽ പോലും അതിനെ നേരിടാൻ സൈന്യത്തിന് കഴിയുമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു. ഇന്ത്യക്കെതിരെ ചൈനയുമായി ചേർന്ന് പ്രവർത്തിച്ചാൽ പാക്കിസ്ഥാന് കനത്ത നഷ്ടമുണ്ടാവുമെന്ന് റാവത്ത് മുന്നറിയിപ്പ് നൽകി.