വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ് കൃഷ്ണനുണ്ണി; ഒറ്റപ്പെട്ട കനകദുര്‍ഗ വീണ്ടും കോടതിയിലേക്ക്

0
4

മലപ്പുറം: ശബരിമല ദര്‍ശനം നടത്തി വിവാദത്തിലായ കനക ദുര്‍ഗയുമായി വിവാഹ മോചനത്തിനൊരുങ്ങി ഭര്‍ത്താവ്. ആചാര ലംഘനം നടത്തിയ കനക ദുര്‍ഗയുമായി ഒരുമിച്ചു ജീവിക്കാനാകില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി വ്യക്തമാക്കി. വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കാണ് കനകദുര്‍ഗയുടെ താമസം.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് കനക ദുര്‍ഗ സന്നിധാനത്തെത്തിയത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും തനിച്ചാണു താമസം.

കനകദുര്‍ഗ്ഗ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍.

അതേസമയം കോടതി വിധി അനുസരിച്ച് ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യമാണ് കൃഷ്ണനുണ്ണിക്ക് മുന്നിലുള്ളത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇവര്‍ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

ശബരിമല ദര്‍ശനത്തിനുമുന്‍പ് ആനമങ്ങാട് സപ്ലൈകോ ഔട്ട്ലെറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായിട്ടായിരുന്നു കനകദുര്‍ഗ ജോലിചെയ്തിരുന്നത്. എന്നാല്‍ ഇവിടെ നിരന്തരം ജനസമ്പര്‍ക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്. ഇപ്പോള്‍ ഇവര്‍ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്.

പ്രതിഷേധം ഭയന്ന് കനകദുര്‍ഗ്ഗക്കൊപ്പം നാലു വനിതകളടക്കം 10-15 പൊലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പൊലീസ് സാന്നിധ്യമുണ്ടാകും. കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പൊലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം സൈ്വരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ കൃഷ്ണനുണ്ണി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here