തൃശൂർ : ഇരുപതിനായിരത്തോളം മുറിച്ചുണ്ടു സംബദ്ധമായ വൈകല്യങ്ങളുമായി ജനിച്ച കുട്ടികളെ വിജയകരമായി ചികിത്സിച്ച പ്രമുഖ മുറിച്ചുണ്ട്, മുറിച്ചിറി ചികിത്സകൻ ഡോ. ഏഡൻവാല (ഹിർജി സൊറാബ് ഏഡൻവാല-90) വിടവാങ്ങി .
കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ആണ് അന്ത്യം. ജൂബിലി മിഷൻ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ചാൾസ് പിന്റോ സെന്റർ ഫോർ ക്ലെഫ്റ്റ് ലിപ് ആൻഡ് പാലറ്റിന്റെ ഡയറക്ടറാണ് ഡോ. ഹിർജി സൊറാബ് ഏഡൻവാല.
മുറിച്ചുണ്ട്, മുറിച്ചിറി വൈകല്യം ശസ്ത്രക്രിയയിലൂടെ തിരുത്തി സുന്ദരമായ മുഖം നൽകുന്ന ശസ്ത്രക്രിയ നടത്തുന്നവരിൽ ലോക പ്രശസ്തനാണ് ഡോ.ഏഡൻവാല. ഇതിനകം ഇരുപതിനായിരത്തിനടുത്ത് വിരൂപരുടെ മുഖച്ഛായ മാറ്റി ലോക റെക്കോഡും ഏഡൻവാലയുടെ അക്കൗണ്ടിലാണ്.
മഹാരാഷ്ട്രയിൽ പുണെയ്ക്കടുത്ത് അഹമ്മദ് നഗറിൽ പാഴ്സിക്കുടുംബത്തിൽ 1930ൽ ജനിച്ച ഹിർജി മുംബൈയിലെ സേത്ത് ഗോർദൻദാസ് സുന്ദർദാസ് മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ്. ബിരുദമെടുത്തത്. വർഷങ്ങളായി കുടുംബം തൃശൂരിലാണ് താമസം. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.