നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്
തിരുവനന്തപുരം -സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച ‘കൂടെയുണ്ട് അങ്കണവാടികള്‍’ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെട്ടന്ന് ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഗ്രൂപ്പാണ് കുട്ടികളും ഗര്‍ഭിണികളും പ്രസവം കഴിഞ്ഞ അമ്മമാരും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടി വഴി ഗുണഭോക്താക്കളുടെ ക്ഷേമമന്വേഷിക്കുകയും ബോധവത്ക്കരണം നല്‍കുന്നതിനുമായിട്ടാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 33115 അങ്കണവാടികളിലെ വിവിധ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു വരുന്നത്.
ഈ പ്രവര്‍ത്തനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ സംസ്ഥാനത്തെ 1,66,000 ഗര്‍ഭിണികള്‍ക്കും 1,71,914 മുലയൂട്ടുന്ന അമ്മമാര്‍ക്കും ഓണ്‍ലൈന്‍ വഴി ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയും സംശയ നിവാരണം നടത്തുകയും ചെയ്തിരുന്നതായും മന്ത്രി വ്യക്തമാക്കി.
മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവജാത ശിശുപരിചരണം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി അമ്മമാര്‍ക്കും, ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു അങ്കണവാടി പരിസരത്തെ കുടുംബാംഗങ്ങള്‍ക്കുമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതാണ്. കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ രോഗം ഉണ്ടാകാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും മൊബൈല്‍ ഫോണുകള്‍ വഴിയാണ് സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് രണ്ട് തരത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോയാണ് ഇത് നടത്തുന്നത്. അങ്കണവാടി വര്‍ക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതായിരിക്കും ഈ ഗ്രൂപ്പ് വീഡിയോ കോള്‍. ഏഴില്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്തും.
ഗുണഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആവശ്യമായ പിന്തുണ നല്‍കുക, പരസ്പര ചര്‍ച്ചകളിലൂടെ ആകുലതകള്‍ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, പരാമര്‍ശ സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക, ഗുണപരമായ മാതൃകകള്‍ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏത് പ്രതികൂല സാഹചര്യങ്ങളിലും അങ്കണവാടികള്‍ ഗുണഭോക്താക്കള്‍ക്കൊപ്പമുണ്ടാകുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ സ്വഭാവ പരിവര്‍ത്തനം സൃഷ്ടിക്കുക, അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് കൂടെയുണ്ട് അങ്കണവാടികളിലൂടെ നടത്തുന്ന സാമൂഹ്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ അങ്കണവാടി ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ എന്ന പേരില്‍ ഫോണിലൂടെ അറിയിപ്പുകള്‍, സംശയനിവാരണം, വിവരശേഖരണം, പരാമര്‍ശ സേവനങ്ങള്‍, വയോജനങ്ങളുടെ ക്ഷേമാന്വേഷണവും വിവരശേഖരണവും തുടങ്ങി സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 45 ലക്ഷത്തോളം വയോജനങ്ങളുടെ വിവര ശേഖരമാണ് നടത്തി തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയത്

LEAVE A REPLY

Please enter your comment!
Please enter your name here