ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് മരവിപ്പിച്ചു. കസ്റ്റംസിന്റെ നിർദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് മരവിപ്പിച്ചത്.
ഈ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ നടപടി
പാസ്പോർട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസൽ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തി. യു.എ.ഇയിൽനിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയിൽനിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തിൽ ഇതിനുവേണ്ടിയുള്ള നീക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.
കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ സ്വർണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്ത്നിന്ന് കാണാതാവുകയായിരുന്നു. ഫൈസൽ ഫരീദിനെതിരേ എൻ.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.