കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എൻഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽനിന്ന് പുറത്തുവിട്ടത്.
രാവിലെ 10 മണിക്കു തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി 8.30-ന് ശേഷമാണ് കഴിഞ്ഞത്. പത്തര മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കർ കൊച്ചി എൻഐഎ ഓഫീസിൽ നിന്ന് പുറത്തിറങ്ങുകയും തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയും ചെയ്തു.
ശിവശങ്കറിനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് എൻഐഎ പറയുന്നു. എൻഐഎ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. തിങ്കളാഴ്ച ഒന്‍പതര മണിക്കൂറോളം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ജൂലൈ 23-ന് അഞ്ചര മണിക്കൂറിലധികം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിന് പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്