കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് എൻഐഎ. നിർണായക രേഖകൾ കിട്ടിയെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സ്വർണക്കടത്ത് കേസിൽ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതിൽ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിമിന് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്.
ആറ് സ്ഥലങ്ങളിലാണ് ഇന്ന് എൻഐഎ റെയ്ഡ് നടത്തിയത്. എട്ട് മൊബൈൽ ഫോണുകൾ എൻഐഎ പിടിച്ചെടുത്തു. സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് മുഹമ്മദാലിയെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലിയാണെന്നാണ് എൻഐഎയുടെ റിപ്പോർട്ട്.
കേസിന്റെ തുടരന്വേഷണത്തിൽ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സ്വർണക്കടത്ത് കേസിൽ യുഎപിഎ ഉന്നയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി നേരത്തെ എൻഐഎയോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച തെളിവുകൾ സമർപ്പിക്കണമെന്ന് എൻഐഎ കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എൻഐഎയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന കൂടുതൽ തെളിവുകൾ ലഭിച്ചത്.