തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി ധനവകുപ്പ് രംഗത്ത്. വഞ്ചിയൂർ ട്രഷറിയിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. തട്ടിപ്പ് കണ്ടുപിടിച്ച ഉദ്യോഗസ്ഥൻ ഒഴികെയുള്ളവർക്കാണ് സ്ഥലംമാറ്റം.
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും എൻഐസി പ്രതിനിധിയും ഈ സംഘത്തിൽ ഉൾപ്പെടുന്നു.
കേസിലെ മുഖ്യപ്രതി ബിജുലാലിനെ സർവീസിൽനിന്നു പിരിച്ചുവിടാനും തിരുമാനമുണ്ട്. ഇതിനിടെ, തട്ടിപ്പ് നടത്തിയ കംപ്യൂട്ടറും ഹാർഡ് ഡിസ്ക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.