കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ഭർത്താവ് ജോലി ചെയ്യുന്നുവെന്ന പേരിൽ ഭാര്യയെ ബാങ്കിൽ നിന്ന് പിരിച്ചുവിട്ടതായി മുഖ്യമന്ത്രിക്ക് പരാതി. എറണാകുളം മറൈൻ ഡ്രൈവിലെ സ്വകാര്യ ബാങ്ക് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന രാജിയാണ് പരാതിക്കാരി. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സീനിയർ ലാബ് ടെക്നീഷൻ വിപിൻദാസിൻെറ ഭാര്യയാണ് രാജി രവി.
2018 ആഗസ്റ്റ് മുതൽ ക്രെഡിറ്റ് അഡ്മിനിസ്ട്രേറ്റ് ഡിപ്പാർട്ടുമെൻ്റിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ പ്രോസസ്സ് എക്സിക്യൂട്ടിവ് എന്ന തസ്തികയിലാണ് രാജി ജോലി ചെയ്തിരുന്നത്. കൊറോണ കേന്ദ്രം മെഡിക്കൽ കോളേജിൽ ആരംഭിച്ച മാർച്ച് മുതൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കാനാണ് ആദ്യം അധികൃതർ ആവശ്യപ്പെട്ടത്.
ഏതാനും മാസം ശമ്പളം നൽകിയാണ് ബാങ്ക് നിബന്ധന വച്ചത്. എന്നാൽ ഇന്നലെ മുതൽ ബാങ്കിൽ വരേണ്ടതില്ലെന്നാണ് രാജിയെ അറിയിച്ചിരിക്കുന്നത്. പട്ടിക വിഭാഗത്തിൽ പെട്ട രാജി നീതി തേടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തൻെറ ഭർത്താവ് ലോകം മുഴുവൻ കൊറോണയ്ക്ക് എതിരെ പൊരുതുന്ന യജ്ഞത്തിൽ സംസ്ഥാന സർക്കാറിന് വേണ്ടി പങ്കാളിയായിരിക്കുമ്പോൾ കുടുംബത്തെ ഒറ്റപ്പെടുത്തുന്നത് അനീതിയാണെന്നും രാജി പറഞ്ഞു.