ആലുവ:പുതുവത്സരാഘോഷത്തിന് വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ നാൽപ്പതു ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി സലാം മണ്ഡൽ (22) ആണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദ്ദേശപ്രകാരം ന്യൂഇയര്‍ സ്പെഷൽ ഡ്രൈവ് നടത്തുന്നതിനിടയിൽ രായമംഗലം തട്ടാംപുറം പടിയിൽ വച്ച് കഞ്ചാവുമായി പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പെരമ്പാവൂരിലെ തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താൻ ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. പോലിസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. റൂറല്‍ ജില്ലയില്‍ എസ്.പിയുടെ നേതൃത്വത്തില്‍ ലഹരിപദാർത്ഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറുപ്പംപടി സി.ഐ കെ.ആർ മനോജ്, എസ്.ഐ ജിജിൻ.ജി.ചാക്കോ, സി.പി.ഒ മാരായ മാഹിൻഷാ അബുബക്കർ, ശശികുമാർ.കെ.ആര്‍ ,സലിം.എ.കെ, നിസാർ.കെ.പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഈ വര്‍ഷം 177 കിലോഗ്രാം കഞ്ചാവാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് പിടികൂടിയത്.