കൊച്ചി: വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി വൈറ്റ് കോളർ മാഫിയയാണെന്ന് മന്ത്രി ജി.സുധാകരൻ. നിയമവിരുദ്ധ സംഘടനയാണ് വി ഫോർ കൊച്ചിയെന്നും അദ്ദേഹം ആരോപിച്ചു.
കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. എൻജിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്. ആവർത്തിക്കുന്നു- സുധാകരൻ കൂട്ടിച്ചേർത്തു.